സാധാരണ അനുഭവക്കുറിപ്പുകളിൽ നിന്നും യാത്രാവിവരണങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു വായനാനുഭവം തരുന്നു ശ്രീ.സേതുമാധവൻ മചാടിന്റെ ‘ഓർമ്മ എഴുതിയ ദേശം’. സേതു സാറിന്റെ ബ്ലോഗുകൾ നേരത്തെ വായിച്ചിട്ടില്ല. ഒരുപക്ഷെ അതുകൊണ്ടും കൂടിയാവാം ഈ അനുഭവ ലേഖനങ്ങൾ ഒന്നിച്ചു വായിച്ചപ്പോൾ കൂടുതൽ ഹൃദ്യമായത്.
ഓരോ ലേഖനങ്ങളിലും അവതരണത്തിലെ ഏകതാനത ഉണ്ട് എന്നിരിക്കിലും വ്യത്യസ്ത സംസ്കൃതികൾ പോലെ തന്നെ ഒന്നിൽ നിന്ന് ഒന്ന് വ്യത്യസ്തമാകുന്നു.
മുഴുനീള യാത്രയെ കുറിക്കുന്ന വിവരണങ്ങൾ പലപ്പോഴും ഒരു യാത്രയുടെ അനുഭവം തന്നെ വായനക്കാർക്ക് പ്രദാനം ചെയ്യാറുണ്ട്. എന്നാൽ ഇവിടെ ആദ്യഭാഗമായ ‘യാത്ര’യിൽ വ്യത്യസ്ത നാടുകളിലെ അനുഭവങ്ങളുടെയും പ്രകൃതിയുടേയും ദൃശ്യബിംബങ്ങളെ മനസ്സിൽ തെളിയിക്കുന്നതോടൊപ്പം ആ അനുഭവങ്ങൾക്ക് വേണ്ടിയുള്ള ആഗ്രഹമാണ് വായനക്കാരിൽ ഉണ്ടാക്കുന്നത്. കാലം വണങ്ങി നിന്ന ബ്റിഹദീശ്വരവും കാഞ്ചൻജംഗയിലെ സൂര്യോദയവും, ചിറാപുഞ്ചിയിലെ മഴവില്ലുമെല്ലാം വരികളിലൂടെ മനസ്സിൽ വിരിയിക്കാൻ കഴിഞ്ഞിരിക്കുന്നു.
കേവലം വിനോദയാത്രികനല്ലാത്ത, ഓരോ യാത്രക്ക് മുൻപും ശേഷവും സ്ഥല-കാല ചരിത്രങ്ങളെ ആഴത്തിൽ അന്വേഷിച്ചറിഞ്ഞ്, കണ്ട് മറക്കാനുള്ളവയല്ല ഓരോ ദൃശ്യങ്ങളും എന്ന് തിരിച്ചറിഞ്ഞ ഒരു സഞ്ചാരിയെ ഇവിടെ കാണാം. തന്റെ അനുഭവങ്ങളെ ലളിതമായ ഭാഷയിലൂടെ വായനക്കാരിലേക്ക് പകർന്നു തരാൻ സേതു സാറിനു കഴിഞ്ഞിരിക്കുന്നു. നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയായ സേതു സർ എടുത്ത ചിത്രങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഇടയ്ക്കിടെ തോന്നിപോയി.
ബ്റിഹദീശ്വരകോവിലിന്റെ ഉയരത്തിൽ അത്ഭുതപ്പെടാനും അജന്താബുദ്ധവിഗ്രഹത്തിലെ വെയിൽനാളങ്ങളെ നേരിട്ട് കാണിക്കാനും കൊണാർക്ക് ശിൽപങ്ങളെ വില കുറഞ്ഞ നിരൂപണങ്ങളാൽ ദുഷിച്ച് പറഞ്ഞ വിമർശകരോട് വെറുപ്പ് തോന്നിപ്പിക്കാനും, മൌലിന്യോങ് നിവാസികളോട് സ്നേഹം തോന്നിപ്പിക്കാനും, അമൃതസരസ്സിലെ സ്വർണ്ണ വർണ്ണത്തെ കണ്ണിൽ തെളിയിക്കാനും ചിറാപുഞ്ചിയിലെ തോരാത്ത മഴയിൽ കുളിരാനും, ജാലിയൻ വാലാ ബാഗിലെ ഭിത്തിയിലെ വെടിയുണ്ടപ്പാടുകളെ ഓർത്ത് കണ്ണ് നിറയിക്കാനും ഈ വരികൾക്കാവുന്നു.
‘വായന’ യുടെ ഭാഗത്ത്, തന്റെ മനസ്സിനെ ആഴത്തിൽ സ്പർശിച്ച കൃതികളേയും എഴുത്തുകാരേയും കുറിച്ച് പരാമർശിക്കുമ്പോൾ നല്ലൊരു ആസ്വാദകൻ കൂടിയായ വായനക്കാരനെ നമുക്ക് കാണാം. ഇവിടെ പരാമർശിക്കപ്പെട്ട കൃതികളും എഴുത്തുകാരും പലർക്കും സുപരിചിതമാണെങ്കിൽ കൂടിയും താൻ കണ്ടറിഞ്ഞ അല്ലെങ്കിൽ ആസ്വദി ച്ചറിഞ്ഞ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. അമിതമായ പ്രകീർത്തനങ്ങളോ വിമർശനങ്ങളോ ഇല്ലാതെ തന്നെ നിരൂപങ്ങളെക്കാളുപരി, നല്ല ആസ്വാദന ലേഖനങ്ങളായി നമുക്കിവയെ വായിക്കാം.
ഗൃഹാതുരത്വവും നിഷ്കളങ്കതയും തുളുമ്പുന്ന കുറിപ്പുകൾ ‘ഓർമ്മ’, ‘ദേശം’ എന്ന അവസാന രണ്ട് ഭാഗങ്ങളിൽ. തന്നെ ഏറെ സ്വാധീനിച്ച അദ്ധ്യാപകൻ, സ്നേഹവും വാത്സല്യവും ആദരവും തോന്നിയ സുഹൃത്തുക്കൾ, രചനകളാൽ മനസ്സ് തൊട്ട എഴുത്തുകാരി എന്നിവരുടെ വ്യക്തിപ്രഭാവങ്ങളെ ഏറെ ഇഷ്ടത്തോടെയും ലാളിത്യത്തോടെയും അവതരിപ്പിച്ചിരിക്കുന്നു. ഒപ്പം സിനിമയുടേയും സംഗീതത്തിന്റെയും കലയുടേയും ലോകത്ത് ഔദ്യോഗികമായും അനൗദ്യോഗികമായും താനിടപെട്ട സന്ദർഭങ്ങളെ മറക്കാത്ത അനുഭവങ്ങളായി രേഖപ്പെടുത്തുമ്പോൾ ലേഖകൻ വിവിധ വിഷയങ്ങളെ ഉള്ളറിഞ്ഞ് , ഇഷ്ടപ്പെട്ട് പഠിച്ചത്തിന്റെയും ആസ്വദിച്ചതിന്റെയും തെളിവുകളാകുന്നു അവ. വി.ജി.തമ്പി മുതൽ ചെമ്പൈ വരെ ഇവിടെ ഒരേ ലാളിത്യത്തോടെ ആവിഷ്കരിക്കപ്പെടുമ്പോൾ ‘യാത്ര’ യിലേതു പോലെ തന്നെ അവ/ അവർ ഉൾപ്പെട്ട സ്ഥല-കാല സാഹചര്യങ്ങളുടെ അനുഭവവും വായനക്കാർക്ക് പകർന്ന് തന്നിരിക്കുന്നു.
‘ദേശ’ ത്തിലേക്കെത്തുമ്പോൾ ഗൃഹാതുരതയുടെ ആവേശം നിറയുന്ന വരികളിലൂടെ ഓരോ ദേശത്തിന്റെയും കലാ സാംസ്കാരിക ചരിത്രങ്ങളും അഭിമാന സ്തംഭങ്ങളായ മഹാരഥൻമാരേയും നമുക്ക് മുന്നിൽ വരച്ചു കാട്ടുന്നു. പലരും വർണ്ണിച്ച നിളാതീര ഗ്രാമങ്ങളുടെ സൗന്ദര്യത്തെ വരികളിലൂടെ പുനർവായിക്കുമ്പോൾ, ‘എന്റെ സ്വന്തം’ എന്ന ഒരു ധ്വനി എഴുത്തിൽ എവിടൊക്കെയോ ഒളിഞ്ഞിരിക്കുന്നതായും തോന്നുന്നുണ്ട്. ‘ഞാറ്റുവേല’യിലെ കുഞ്ഞു കുഞ്ഞു പ്രകൃതി വർണ്ണനകളിൽ പോലും അതുണ്ട്.
എത്ര ഓർത്താലും പിന്നെയും പിന്നെയും ഓർക്കുന്ന, ഒരിക്കലും പറഞ്ഞു നിർത്താനാവാത്ത ഒന്നാണ് ഗൃഹാതുരതയുടെയും, മണ്ണിന്റെയും ബാല്യ കൗമാരങ്ങളുടേയും കഥകൾ. ഈ അവസ്ഥ ഇവിടെയും വ്യക്തമായി കാണാം. ഒന്നിൽനിന്ന് മറ്റൊന്നിലേക്കായി കോർത്തിട്ടിരിക്കുന്നു അവസാനമില്ലാത്ത ദേശസ്മരണകൾ.
മദ്ധ്യകേരള ഗ്രാമങ്ങളുടെ നിഷ്കളങ്കതയും തിരുവിതാംകൂറിന്റെ ഗാംഭീര്യവും ഒരുപോലെ സൗന്ദര്യമുള്ള വരികളായി, അനുഭവ ചിത്രങ്ങളായി നമുക്ക് വായിക്കാം. ഇവിടെയും എഴുത്ത് കേവലം ഓർമ്മകളിലൊതുങ്ങുന്നില്ല. അനുഭവങ്ങളുടെ നൈർമ്മല്യത്തോടൊപ്പം അന്വേഷണത്തിന്റെ ആവേശവുമുണ്ട് എന്നതാണ് ശ്രദ്ധേയം.
നല്ലൊരു വായനാനുഭവം സമ്മാനിച്ച സേതു സാറിന് അഭിനന്ദനങ്ങൾ.. പ്രകാശന ചടങ്ങിന് ഹൃദയം നിറഞ്ഞ ആശംസകൾ.
Leave a Reply