Pub. [Janayugam Daily] : അരങ്ങൊഴിഞ്ഞ നടന ലാവണ്യം
കഥകളിയുടേയും ഭരതനാട്യത്തിന്റേയും ഒരു സാധാരണരൂപം എന്ന പരിഹാസം ഏറ്റു വാങ്ങിയിരുന്ന മോഹിനിയാട്ടത്തെ ഇതര നൃത്തരൂപങ്ങൾക്കൊപ്പം നിർത്താൻ തക്ക വണ്ണം ഉയർത്തിയത്, ഈ കലയ്ക്കായി ജീവിച്ച ചില നർത്തകിമാരുടെ അക്ഷീണ പ്രയത്നങ്ങൾ മാത്രമായിരുന്നു. അക്കൂട്ടരിൽ പ്രധാനിയായിരുന്നു കഴിഞ്ഞ മാസം നമ്മെ വിട്ടു പിരിഞ്ഞ കലാമണ്ഡലം ലീലാമ്മ. മോഹിനിയാട്ടമെന്ന നൃത്തരൂപത്തിന്റെ ഘടനാലാവണ്യം തന്റെ പ്രയോഗത്തിലൂടെ നിർവചിച്ചെടുത്ത കലാകാരിയായിരുന്നു കലാമണ്ഡലം ലീലാമ്മയെന്നത് മോഹിനിയാട്ടലോകം നിസംശയം സമ്മതിക്കും. കേവല നിമിഷങ്ങൾക്കപ്പുറം കണ്ടിരിക്കാൻ പ്രയാസമായ മടുപ്പിക്കുന്ന നൃത്തം എന്ന അപഖ്യാതി മോഹിനിയാട്ടത്തിനു മേൽ നിലനിന്നിരുന്ന കാലത്തുപോലും കാണികളെ യാതൊരു എതിരഭിപ്രായവും കൂടാതെ സദസിൽ പിടിച്ചിരുത്താൻ ഈ നർത്തകിക്ക് കഴിഞ്ഞിട്ടുണ്ട്. നൃത്തനാട്യാദി വശങ്ങളിൽ നിറഞ്ഞു നിന്ന അംഗശുദ്ധത്തിന്റെ പൂർണ്ണത അലസനൃത്തത്തെ അഭൗമമായ സൗന്ദര്യതലത്തിലേക്ക് ഉയർത്തുകയായിരുന്നു ലീലാമ്മയിലൂടെ.