പാരമ്പര്യ കലകളിലെ നവോത്ഥാനം സംഭവിച്ചത് ചിട്ടപ്പെടുത്തലുകളിലൂടെ ആയിരുന്നു. ശിഥിലമായി കിടന്നിരുന്ന പ്രയോഗ സമ്പ്രദായങ്ങളെ ഒന്നിച്ചു ചേർത്ത് ആഴത്തിലുള്ള സൗന്ദര്യാന്വേഷണ ങ്ങളിലൂടെ, കളയേണ്ടവയെ കളഞ്ഞും സ്വീകരിക്കേണ്ടവയെ സ്വീകരിച്ചും ഓരോ കലാരൂപങ്ങൾക്കും കൃത്യമായ ചിട്ട വാർത്തെടുത്തതിലൂടെ ക്രമേണ ഈ കലകൾക്ക് കൂടുതൽ പ്രേക്ഷക സ്വീകാര്യത മാത്രമല്ല ലഭ്യമായത്, അവ അക്ഷരാർഥത്തിൽ ക്ലാസിക്കൽ എന്ന നിലയിലേക്ക് ഉയരുക കൂടിയായിരുന്നു. അവതരണ കലകളുടെ സ്വഭാവം തന്നെ നിശ്ചലമാവാതിരിക്കലാണ്. അതായത് എല്ലാം പൂർത്തിയായി എന്ന വിശ്വാസത്തിൽ മാറ്റമില്ലാതെ തുടരുന്ന അവസ്ഥ കലയെ നിർജ്ജീവമാക്കും. എന്നാൽ അനൗചിത്യപരമായ മാറ്റങ്ങൾ ഇതിനേക്കാൾ അപകടമാണുതാനും. ക്ലാസിക്കൽ കലകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളേയും വ്യത്യസ്ത പരീക്ഷണങ്ങളിലൂടെ തുറക്കപ്പെട്ട പുതിയ അവതരണ വഴികളേയും അവയിലെ ശരി തെറ്റുകളേയും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് ഇന്ന് കലാലോകം.
ഈ സാഹചര്യത്തിൽ ദക്ഷിണേന്ത്യൻ അവതരണ കലകളായ കഥകളി, കൂടിയാട്ടം, യക്ഷഗാനം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, കൃഷ്ണനാട്ടം, തായമ്പക എന്നീ കലാരൂപങ്ങളിൽ