Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും
? കുച്ചുപ്പുടി രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ
കുച്ചുപ്പുടി അവതരണ സമ്പ്രദായത്തിൽ മാറ്റങ്ങൾ ധാരാളം സംഭവിച്ചിട്ടുണ്ട്. പഴയ പാരമ്പര്യം നഷ്ടപ്പെട്ടിട്ടുകൊണ്ടിരിക്കുന്നു. ഓരോ ചെറിയ ഘടകങ്ങളിലും മാറ്റങ്ങൾ വന്നിരിക്കുന്നു. നാട്യരംഭം പിടിക്കുന്ന രീതി, ചുവടുകൾ ചവിട്ടുന്ന രീതി, ഹസ്തപ്രയോഗം, അഭിനയ രീതി അങ്ങനെ എല്ലാത്തിലും. നാടകാവതരണ സമ്പ്രദായത്തിൽ നിന്ന് എകാഹാര്യ നൃത്താവതരണത്തിലേക്ക് എത്തി എന്നതാണ് എടുത്തു പറയത്തക്ക മാറ്റം. ഇന്ന് കൂടുതൽ പ്രചാരത്തിലുള്ളത് എകാഹാര്യ രൂപമാണ്. അവയിലെ വ്യത്യാസങ്ങൾ അക്ഷരാർത്ഥത്തിൽ എന്താണ് എന്നുള്ളത് പറയാൻ സാധിക്കുന്നതല്ല. പ്രയോഗവ്യത്യാസങ്ങൾ കണ്ടു തന്നെ മനസ്സിലാക്കണം. വേദാന്തം സത്യനാരായണ ശർമ്മയായിരുന്നു ആദ്യമായി എകാഹാര്യ നൃത്തത്തെ പ്രചാരത്തിൽ കൊണ്ടുവന്നത്. കുച്ചുപ്പുടി ഗ്രാമത്തിനു പുറത്തുള്ളവരേയും അദ്ദേഹം പഠിപ്പിക്കാൻ തുടങ്ങി. അതിനു ശേഷം വെമ്പട്ടി പെദ്ദസത്യം വെമ്പട്ടി ചിന്നസത്യം തുടങ്ങിയവര സോളോ ഇനങ്ങൾ പഠിപ്പിക്കാൻ തുടങ്ങി.
Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും
? തായമ്പക രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ
എല്ലാ കലയിലും കാലത്തിനനുസരിച്ച മാറ്റങ്ങൾ വന്നിട്ടുണ്ടല്ലോ, അത് തായമ്പകയിലും വന്നിട്ടുണ്ട്. എണ്ണവും നിലയും അതിന്റെ എണ്ണങ്ങളുടെ ഏറ്റച്ചുരുക്കലുകളും ആണ് തായമ്പകയുടെ സൗന്ദര്യം. പതികാലത്തിൽ തുടങ്ങി ക്രമേണ കാലം കൂട്ടി ശബ്ദത്താൽ ആസ്വാദകരുടെ ആവേശത്തെ ഉയർത്തുന്ന ഒരു കലാരൂപമാണിത്. ആ ഘടനയ്ക്കൊന്നും വ്യത്യാസം വന്നിട്ടില്ല. ആദ്യമൊക്കെ, തായമ്പക കാലം നിരത്തി വളരെ ക്രമേണ ഉയർന്നു വരുന്ന ഒരു രീതിയിലായിരുന്നു. ഇന്ന് അഞ്ചോ ആറോ താളവട്ടം നേർകോൽ കാലം നിരത്തി, ഒരു കയ്യിൽ നിന്ന് രണ്ടു കൈയും തുടങ്ങുന്ന സമയത്ത് തന്നെ തങ്ങളുടെ മിടുക്ക് മുഴുവൻ കാണിക്കാനുള്ള ഒരു വ്യഗ്രത പലയിടത്തും കണ്ടു വരുന്നുണ്ട്. ഇത് മുഴുവനായി മോശം എന്നും പറയാൻ വയ്യ. കാരണം ഒരു കലാകാരന് ഏറെ സാധ്യതകൾ തരുന്ന ഒരു ഭാഗമാണിത്.
ഒരാൾ അങ്ങനെ ചെയ്യാതിരുന്നാൽ അത് അയാളുടെ കഴിവ്കേട് ആയി ആസ്വാദകർ കാണുകയും ചെയ്യുന്നു.
Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും
? തായമ്പക രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ
കാലത്തിനനുസരിച്ച് മാറ്റങ്ങൾ തായമ്പകയുടെ അവതരണത്തിൽ വന്നിട്ടുണ്ടെന്ന് പറയാം. പക്ഷേ, അടിസ്ഥാനമായിട്ടുള്ള ഘടനയൊന്നും മാറിയിട്ടില്ല. അത് മാറിയാൽ പിന്നെ തായമ്പക അല്ലാതാവുമല്ലോ. പണ്ടൊക്കെ ഓരോ എണ്ണങ്ങൾക്കും അവയുടെ പൊലിപ്പിക്കലിനുമായിരുന്നു പ്രാധാന്യം. അത് പതികാലത്തിൽ തുടങ്ങി ക്രമമായി ഉയർത്തി, പൊലിപ്പിച്ച് കൊണ്ടുവരും. അതിലിപ്പോൾ മനോധർമ്മങ്ങൾ ചെയ്യുന്നതിന് പ്രാധാന്യം കൂടുതൽ കൊടുത്ത് തുടങ്ങി. തായമ്പകയുടെ ഘടന തന്നെ ഒരു ക്ഷേത്ര ഗോപുരത്തിനൊക്കെ സമാനമായ വിധം ആയിരുന്നു. അതായത് ഓരോ ഘട്ടത്തിലും ഓരോ താളങ്ങള്‍ ഓരോ കാലത്തിൽ കൊട്ടിക്കയറൽ, മറ്റൊരു താളത്തിലേക്ക് കടക്കുമ്പോൾ അവക്കിടയിലുണ്ടാകുന്ന യോജിപ്പ് അതിനൊക്കെ ഏറെ പ്രാധാന്യമുണ്ട്. ഇത്തരം വശങ്ങളിൽ ഇന്ന് അല്പം ശ്രദ്ധ കുറയുന്നതായി തോന്നുന്നുണ്ട്.
Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും
? കൃഷ്ണനാട്ട രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ
ഭക്തിക്കും അനുഷ്ഠാനത്തിനും പ്രാധാന്യം കൊടുക്കുന്ന കലയാണ് കൃഷ്ണനാട്ടം. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വർഗ്ഗാരോഹണം. ഇങ്ങനെ എട്ട് കഥകളാണ് മാനവേദൻ കൃഷ്ണഗീതിയായി രചിച്ചത്. ഈ കൃതിയെ, അന്ന് നിലവിലുണ്ടായിരുന്ന സംഗീത ആലാപന രീതിയിൽ നിന്നും, അഷ്ടപടിയാട്ടംപോലുള്ള ആട്ട രൂപങ്ങളിൽ നിന്നുമെല്ലാം സ്വാധീനം ഉൾക്കൊണ്ടും ആയിരിക്കാം കൃഷ്ണനാട്ടം ചിട്ട ചെയ്തത്. അന്ന് ചിട്ടചെയ്യപ്പെട്ട അതേ എട്ട് കഥകൾ തന്നെയാണ് ഇന്നും തുടർന്ന് വരുന്നത്. പക്ഷേ, അത് നൂറ്റാണ്ടുകൾക്ക് മുൻപുള്ള കാര്യം. ഇത്രയും കാലങ്ങളിൽ ഇവിടുത്തെ സാമൂഹിക സ്ഥിതികൾ മാറി, അവതരിപ്പിച്ചിരുന്ന വ്യക്തികൾ മാറിമാറി വന്നു, സൗകര്യങ്ങൾ മാറി, അങ്ങനെ സകല ചുറ്റുപാടുകളും മാറി. ഇതിനനുസൃതമായിട്ടുള്ള മാറ്റങ്ങൾ സ്വാഭാവികമായും എല്ലാ വശങ്ങളിലും വന്നിട്ടുണ്ടാവുമല്ലോ. അതല്ലാതെ മറ്റു കലകൾക്ക് സമാനമായി പുതിയ ചിട്ടപ്പെടുത്തലുകളോ പ്രത്യക്ഷത്തിലുള്ള വലിയ പരിണാമങ്ങളോ കൃഷ്ണനാട്ടത്തിൽ വന്നിട്ടില്ല.
Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും
? കൃഷ്ണനാട്ട രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ
അവതരണ ഘടനയിലോ ചിട്ടയിലോ അധികം മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലാത്ത കലയാണ് കൃഷ്ണനാട്ടം. എട്ടു കഥകൾക്കപ്പുറം വേറെ ഒന്നുമില്ല. പക്ഷേ, ഈ എട്ടു കഥകളെ തന്നെ അതിന്റെ ചിട്ടയോടെ വെടിപ്പോടെ ഭക്തി പൂർവ്വം അവതരിപ്പിക്കുക എന്നതാണ് കൃഷ്ണനാട്ട കലാകാരന്റ ലക്‌ഷ്യം. അനുഷ്ടാനപരമാനല്ലോ അവതരണം. അതുകൊണ്ട് തന്നെ കലർപ്പ് വരരുത് എന്ന നിഷ്ഠ പണ്ട് മുതലേ ഉണ്ടായിരുന്നു. 1950കൾക്ക് മുൻപ് അതായത് നടന്നു കളി ഉണ്ടായിരുന്ന കാലത്ത് ഓരോ ഇടങ്ങളിലും ചെല്ലുമ്പോൾ അവിടെ കഥകളി, കൂത്ത് അവതരണങ്ങളും നടക്കാറുണ്ട്. പക്ഷേ, അതൊന്നും കൃഷ്ണനാട്ടത്തെ സ്വാധീനിച്ചു എന്ന് പറയാൻ വയ്യ. എന്റെ ഗുരു പാലക്കൽ അച്ച്യുതൻ നയരാശാനായിരുന്നു. പഠന കാലങ്ങളിൽ കഥകളി കാണരുത് എന്ന് തന്നെ അദ്ദേഹം പറഞ്ഞിരുന്നു. കലർപ്പ് വരരുത് എന്നതുകൊണ്ടാണ് അത്.
Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും
? കഥകളി രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ
മാറ്റങ്ങൾ പല രീതിയിൽ വരുന്നുണ്ട്. കാലത്തിനനുസരിച്ചും ഓരോ കലാകാരൻമാർക്ക് അനുസരിച്ചും മാറ്റങ്ങൾ പണ്ടും ഉണ്ടായിട്ടുണ്ട്. ഇന്നും ഉണ്ടാവുന്നുണ്ട്. പട്ടിക്കാംതൊടി രാവുണ്ണി മേനോൻ ആശാന്റെ ശിഷ്യ പരമ്പരയാണ് കുഞ്ചു നായരും, കുമാരൻ നയരാശാനും, രാമൻകുട്ടി ആശാനും അത് പോലെ വി.പിയുമെല്ലാം. ഇവരിലെല്ലാവരിലും അവരുടെതായ അവതരണ ശൈലിയാണ് നമുക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്. ഇവർ ഒരോരുത്തരുടേയും ശിഷ്യൻമാരെനോക്കിയാൽ അവരിലും സമാനതകൾ ഉണ്ടെങ്കിലും ചെറിയ വ്യത്യാസങ്ങളും ദൃശ്യമാണ്. ഇതുപോലുള്ള മാറ്റങ്ങൾ ഓരോ കാലത്തും വന്നുകൊണ്ടിരിക്കും.രാവുണ്ണി മേനോൻ ആശാൻ തന്നെ കൊടുങ്ങല്ലൂർ കളരിയിലേക്ക് പോകുന്നതിനു മുൻപും അതിനു ശേഷവും ഉണ്ടായിട്ടുള്ള മാറ്റങ്ങൾ പ്രധാനമാണ്. വരികൾക്കനുസരിച്ച് മുദ്ര കാണിക്കുക തുങ്ങിയ ചിട്ടയൊക്കെ കൊടുങ്ങല്ലൂർ കളരി സ്വാധീനത്തിൽ നിന്ന് വന്നതായിരിക്കും എന്നാണു ഞാൻ മനസ്സിലാക്കുന്നത്.
Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും
? കഥകളി രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ
പുതുമകളും പുതിയ കഥകളും പലപ്പോഴായി ധാരാളം വന്നിട്ടുണ്ട്. രാമായണ കഥകളും കോട്ടയം കഥകളും തമ്പി കഥകളുമെലാം പണ്ടുമുതലേ കൃത്യമായ കളരി പാഠത്തിന്റെ ഭാഗമായിരുന്നു. നളചരിതവും കർണ്ണശപഥവുമെല്ലാം രംഗപാഠത്തിൽ നിന്നാണ് കളരിയിലേക്ക് എത്തുന്നത്. ഇവയെല്ലാം ഏതാണ്ട് അതേ ചിട്ടയിൽ തന്നെയാണ് തുടർന്ന് പോരുന്നത് എന്ന് പറയാം. അതിൽപിന്നെയിങ്ങോട്ട് ഇത്രയും സർവ്വ സ്വീകാര്യമായ മാറ്റങ്ങൾ കുറവായിരുന്നു. പക്ഷേ ഇവയിൽ തന്നെ ഓരോ വ്യക്തികളും ചില മാറ്റങ്ങൾ അരങ്ങത്ത് കൊണ്ടുവരുന്നുണ്ട്. ചില ആട്ടങ്ങളിലൊക്കെയാണ് ഇത് കൂടുതൽ കണ്ടു വരുന്നത്. അതുപോലെ സന്താനഗോപാലത്തിലെ പദങ്ങൾ കുഞ്ചു നായരാശാൻ ആടിയിരുന്നത് പോലെയല്ല കൃഷ്ണൻ നായർ ആടിയിരുന്നത്. കുമാരൻ നായരാശാൻ ചില അഷ്ടകലാശങ്ങൾ ചിട്ടപ്പെടുത്തിയിരുന്നു.
Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും
? കൂടിയാട്ട രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ
കൂടിയാട്ടത്തിലേക്കുള്ള എന്റെ വരവ് തന്നെ കൂടിയാട്ട ലോകത്തെ ഒരു വലിയ മാറ്റത്തിന്റെ തുടക്കം ആയിരുന്നു. കലാമണ്ഡലത്തിൽ കൂടിയാട്ടത്തെ ഉൾപ്പെടുത്തിയപ്പോൾ ആദ്യത്തെ രണ്ടു ശിഷ്യരിൽ ഒരാളായി ചാക്യാരല്ലാത്ത, എന്നെ തെരഞ്ഞെടുത്തു. കൂടിയാട്ടത്തിനെ കൂത്തമ്പലത്തിന് പുറത്തു കൊണ്ട് വന്ന, കൂടുതൽ ജനകീയമാക്കാൻ എല്ലാ രീതിയിലും പ്രവർത്തിച്ച വ്യക്തിയായിരുന്നു എന്റെ ഗുരു പൈങ്കുളം രാമ ചാക്യാർ. മാത്രമല്ല, ചാക്യാർ കുടുംബങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ കലയുടെ ലോകത്ത് മാറ്റങ്ങൾ സംഭവിക്കുന്നതും ജനങ്ങൾ കൂടിയാട്ടത്തെ പറ്റി കൂടുതൽ അറിയാൻ തുടങ്ങിയതും കലാമണ്ഡലത്തിൽ 1965 ഇൽ കൂടിയാട്ടം കളരി ആരംഭിച്ചതോടെയാണ്. കഥകളി പഠിക്കാനുള്ള മോഹവുമായി ചെന്ന ഞാൻ കൂടിയാട്ടത്തിന് ചേർന്നതും യാദ്രിശ്ചികമായിരുന്നു. അന്നേ വരെ കൂടിയാട്ടം എന്താണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.
Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും
? കൂടിയാട്ട രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ
കാലക്രമേണയുള്ള മാറ്റങ്ങൾ ചിലതൊക്കെ വന്നിട്ടുണ്ട്. ഓരോരുത്തരും അവരുടെതായ രീതിയിൽ അവതരണത്തിൽ ചെറിയ മാറ്റങ്ങളും മനോധർമ്മങ്ങളും പ്രയോഗിക്കുന്നുമുണ്ട്. പഴയ കഥകൾ തന്നെ വീണ്ടും ചെയ്യുമ്പോൾ അറിഞ്ഞും അറിയാതെയുമുള്ള മാറ്റങ്ങൾ വന്നു ചേര്ന്നിട്ടുണ്ട്. അതല്ലാതെ പുതിയ ഇനങ്ങളുടെ ചിട്ടപ്പെടുത്തലും ഇക്കാലത്ത് ധാരാളം നടന്നിട്ടുണ്ട്.
ഞങ്ങൾ പഠിക്കുന്ന കാലത്തും പ്രധാനപ്പെട്ട 5 കഥകളായ തോരണയുദ്ധം, ബാലിവധം, ശൂർപ്പണകാങ്കം, ധനന്ജയം, സംവരണം, ഇതൊക്കെ തന്നെയാണ് പഠിപ്പിച്ചിരുന്നത്. പഠന കാലത്ത് നമ്മുടെതായ എന്തെങ്കിലും മാറ്റങ്ങൾ ചെയ്തു കണ്ടാൽ അത് അനുവദിച്ച് തരുമായിരുന്നില്ല. അതിശക്തമായ പാരമ്പര്യ കല ആയതുകൊണ്ട് തന്നെ പഠിച്ച് ഉറയ്ക്കാതെ ഒരു വിധ മാറ്റങ്ങളും കൊണ്ടുവരാൻ സാധിക്കുമായിരുന്നില്ല. എന്റെ പഠന കാലഘട്ടത്ത് തന്നെയാണ് ചില പുതിയ കഥകളുടെ ചിട്ടപ്പെടുത്തൽ നടന്നിട്ടുള്ളത്.
Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും
? ഭരതനാട്യ രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ?
എന്റെ അഭിപ്രായത്തിൽ ചിട്ടപ്പെടുത്തലുകളിൽ വന്ന മാറ്റങ്ങൾ പല നിലകളിൽ ആയിരുന്നു സംഭവിച്ചത്. ആദ്യമായി, കൂടുതൽ വ്യത്യസ്തമായ സാഹിത്യ കൃതികൾ, വിവിധ ഭാഷാ കൃതികൾ എല്ലാം നൃത്തത്തിന്റെ ഭാഗമായി. ആദ്യകാലത്ത് ഭരതനാട്യത്തിൽ തമിഴ്, തെലുങ്ക് കൃതികൾ മാത്രമായിരുന്നു എന്ന് പറയാം. ഭരതനാട്യം ഒരിക്കലും തമിഴ്നാട്ടിൽ മാത്രമായി ഒതുങ്ങി നിന്നിട്ടില്ല. അതുകൊണ്ട് തന്നെ, മലയാളം, കന്നഡ ഹിന്ദി തുടങ്ങിയ വ്യത്യസ്ത ഭാഷകളിലുള്ള കൃതികൾ ഉൾപ്പെടുത്താൻ ഓരോ നർത്തകിമാരുംശ്രമിച്ചു. ഞാൻ കൂടുതലും വടക്കേ ഇന്ത്യയില ആയിരുന്നത് കൊണ്ട് ഭഹൃജു ഭാഷയിലെ കൃതികളെ കൊണ്ട് വന്നിരുന്നു. സൂഫി സാഹിത്യം,അതുപോലെ സംകൃതത്തിലുള്ള കാളിദാസ കൃതികൾ ഇതെല്ലാം ഭരതനാട്യത്തിൽ ചിട്ടപ്പെടുത്താൻ തുടങ്ങിയത് വലിയൊരു മാറ്റമായിരുന്നു. ഇതോടെ ഭരതനാട്യത്തിന്റെ സാഹിത്യം, അല്ലെങ്കിൽ ഗാന മേഖല കൂടുതൽ വ്യാപ്തിയുള്ളതും വിസ്തൃതവും ആവുകയായിരുന്നു. ആസ്വാദക ലോകവും വിസ്തൃതമായി എന്നതിലും സംശയമില്ല. കാരണം, ഭാഷ, മതം, ദേശം തുടങ്ങിയ വരമ്പുകൾക്കുള്ളിൽ നിന്ന് പുറത്തു വന്ന് വ്യത്യസ്ത സംസ്കാരങ്ങളിലെക്ക്, വ്യത്യസ്ത വ്യക്തികളിലേക്ക് ഈ കല എത്തിച്ചേർന്നു. ഈയൊരു മാറ്റത്തോടെ ഭരതനാട്യം ഒരു ‘ഗ്ലോബൽ ആർട്ട് ഫോം’ എന്ന നിലയിലേക്ക് ഉയർന്നു.